Friday 6 May 2011

എന്റെ കവിത

കേഴുന്ന വേഴാമ്പല്‍
നല്‍കൂ എനിയ്കിറ്റു ദാഹജലം എന്റെ
ജീവനുണരുവാന്‍ ജീവജലം
എങ്കിലോ ഞാന്‍ പറഞ്ഞീടാമിനിയെന്റെ
ദാരുണമായ കദനകഥ
            ഉണ്ടായിരുന്നൂ എനിയ്കുമൊരു നല്ല
            ശോഭനമായൊരു ഭൂതകാലം
            അച്ഛനുമമ്മയും സോദരന്മാരുമായ്
            സന്തോഷിച്ചീടുന്ന നല്ലകാലം
കൂട്ടരുമൊന്നിച്ചു പാറിപ്പറന്നിടും
സ്വച്ഛന്ദമാം നീലവാനിടത്തില്‍
ക്ഷീണമകറ്റുവാന്‍ മാടിവിളിയ്കുന്നു
പൂമരക്കൈയ്യുകള്‍ താഴെയായി
            ദാഹമകറ്റുവാന്‍ മാരിമുകിലുകള്‍
            നീട്ടുന്നു തണ്ണീര്‍ക്കുടങ്ങള്‍ മേലെ
            പൈയ്യകറ്റീടുവാന്‍ മാടിവിളിയ്കുന്നൂ
            നല്ല ഫലവൃക്ഷ സഞ്ചയങ്ങള്‍
അന്നൊരിയ്കല്‍ വന്നൂ ലാഭക്കൊതിയുമായ്
മണ്ണിലെ മാനവരാര്‍ത്തിയോടെ
വന്‍മരമൊക്കെയറുത്തു മുറിച്ചിട്ടു
തന്‍മഴു കൊണ്ടവരൊന്നിനൊന്നായ്
           യന്ത്രങ്ങള്‍ കൊണ്ടവര്‍ കീറിമുറിച്ചിട്ടു
           ഞങ്ങള്‍ തന്‍ മാതാവാം ഭൂദേവിയെ
           കാലങ്ങളോരോന്നു ചെല്ലവേ നഷ്ടമായ്
           വാസസ്ഥലവുമെന്‍ കൂട്ടുകാരും
ചുട്ടുപൊള്ളിയ്കുന്നു ഭൂമിയെ നിങ്ങള്‍ തന്‍ 
ദുഷ്ടത്തരങ്ങളതു കാരണം
ഇന്നു ഞാന്‍ കേഴുന്നൊരിറ്റു വെള്ളത്തിനായ്
നല്‍കിടൂ ഞാനും വിടകൊള്ളട്ടെ.

                                          ഷൈനീഹരിദാസ്